തിരുവനന്തപുരം: വന്യജീവി ആക്രമണലഘൂകരണത്തിനായി 12 മിഷനുകൾ രൂപീകരിച്ചു പ്രവർത്തിച്ചുവരികയാണെന്നു മന്ത്രി എ.കെ. ശശീന്ദ്രൻ നിയമസഭയിൽ പറഞ്ഞു.
മിഷനുകളുടെ പ്രവർത്തനഫലമായി വന്യജീവി ആക്രമണങ്ങൾ കാരണമുണ്ടാകുന്ന മരണ നിരക്ക് മുൻ വർഷങ്ങളെ അപേക്ഷിച്ചു ഗണ്യമായി കുറയ്ക്കാൻ കഴിഞ്ഞിട്ടുണ്ട്. 2011-12 ൽ 126 മരണമായിരുന്നത് 2025-26 വർഷത്തിൽ നാളിതുവരെ 42 ആയി കുറഞ്ഞു.
വന്യജീവി ആക്രമണം സംസ്ഥാന സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചതിലൂടെ വനംവകുപ്പും മറ്റു വകുപ്പുകളുമായുള്ള ഏകോപനവും സഹകരണവും ശക്തിപ്പെട്ടു. ഇതുവഴി വകുപ്പിന്റെ പ്രവർത്തനക്ഷമത വർധിപ്പിക്കുന്നതിനും വന്യജീവി ആക്രമണങ്ങൾ കുറയ്ക്കുന്നതിനും സാധിച്ചെന്നും മന്ത്രി പറഞ്ഞു.
വന്യമൃഗങ്ങളെ സുവോളജിക്കൽ പാർക്കിലേക്ക് അയച്ചുതുടങ്ങി
തിരുവനന്തപുരം: നാട്ടിൽനിന്നു പിടികൂടുന്ന വന്യമൃഗങ്ങളെ തൃശൂർ സുവോളജിക്കൽ പാർക്കിലേക്ക് അയച്ചു തുടങ്ങിയെന്നു മന്ത്രി എ.കെ. ശശീന്ദ്രൻ. ഉൾക്കാട്ടിലേക്ക് അയയ്ക്കുന്ന മൃഗങ്ങൾക്കു തിരിച്ചുവരാൻ സാധിക്കുന്നുണ്ട്.
പിടികൂടുന്ന വന്യമൃഗങ്ങളെ സംരക്ഷിക്കാനും ചികിത്സിക്കാനുമുള്ള പ്രത്യേക സംവിധാനം ആവിഷ്കരിച്ചു നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.